Thursday 10 March 2011

ഉദ്യോഗസ്ഥ


                                                     
           
[ആദ്യത്തേതെന്തും നമുക്ക് പ്രിയപ്പെട്ടതാണല്ലൊ. ആദ്യത്തെ കന്മണി,ആദ്യ പ്രണയം..അങ്ങിനെ..അതു പോലെയാണ്‌ എനിക്ക് ആദ്യമായി അച്ചടിമഷി പുരണ്ട എന്റെ കഥയും..ഒരുപാട്‌ പോരായ്മകൾ ഉണ്ടെങ്കിലും അത് ഇവിടെ പകർത്തുകയാണ്‌]

കാറ്റിലുലയുന്ന നെല്‌പ്പാടങ്ങൾ,കുടവുമെടുത്തൊരു പെൺകുട്ടി,ക്രിക്കറ്റ് ബാറ്റുമായി നടന്നു വരുന്ന പയ്യൻ...അങ്ങിനെയങ്ങിനെ ഒരു സ്ക്രീനിലെന്ന പോലെ മിന്നിമറയുന്ന ദൃശ്യങ്ങൾ.ഇങ്ങിനെ എത്ര നേരം വേണമെങ്കിലും ഇരിക്കാം.ഒരു മുഷിപ്പും തോന്നില്ല.

ഒരുപാട് നേരം കാറ്റ്‌ മുഖത്തടിക്കുമ്പോൾ ഒരു നേരിയ അസ്വസ്ഥതയൊക്കെയുണ്ട്.കണ്ണടയിട്ടത് നന്നായി.യാത്രയിൽ കണ്ണിന്റെ സംരക്ഷണം അത് ഏറ്റെടുക്കുന്നുണ്ട്‌. അല്ലെങ്കിൽ, എന്താ ഈ സംരക്ഷണം എന്ന് പറഞ്ഞാല്‌?എന്തിനോ വേണ്ടി,ഏതോ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്ന പദം.യഥാർത്ഥത്തിൽ ആരെങ്കിലും ആരെയെങ്കിലും സംരക്ഷിക്കുന്നുണ്ടോ?ഇങ്ങിനെ ചിന്തിച്ചിരിക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്നത് ആശയങ്ങളല്ല;ഭ്രാന്തുകളാണ്‌.

മനൂ...പുറത്തേക്ക് നോക്ക്.എന്ത് ഭംഗിയുള്ള സ്ഥലങ്ങൾ! ഈ ഭൂമി എത്ര സുന്ദരിയാല്ലേ? ഈ വനങ്ങളുടെ പച്ച എന്റെ ഹൃദയാന്തർഭാഗത്തേക്ക് ആഴ്ന്നിറങ്ങുന്നു.അവിടെ കുളിര്‌ പകരുന്നു. ഹരിതം എന്നത് ആഹ്ളാദത്തെ സൂചിപ്പിക്കുന്ന നിറമാണെന്ന് പറഞ്ഞതാരാണ്‌? ആ വ്യക്തിക്കും എനിക്കും ഒരേ മനസ്സായിരിക്ക്യോ?

ഇങ്ങിനെ ബസ്സിലിരിക്കാൻ എന്ത് സുഖമാണ്‌,അല്ലേ മനൂ. ഈ യാത്ര ഒരിയ്ക്കലും അവസാനിക്കാതിരുന്നെങ്കിൽ..എങ്കിൽ..!എന്തൊരു നല്ല സ്വപ്നം! മനൂ..നിനക്കും ഇങ്ങിനെയൊക്കെ തോന്ന്ണില്ലേ? ഈ സ്വപ്നങ്ങളാണല്ലൊ നമ്മളെയൊക്കെ നയിക്കുന്നത്‌.ജീവിയ്ക്കാൻ പ്രേരിപ്പിക്കുന്നത്. ഇന്നത്തെ സ്വപ്നങ്ങൾ നാളത്തെ യാഥാർത്ഥ്യമത്രെ. നമുക്കും സ്വപ്നങ്ങളെ താലോലിക്കാം.

എന്താണ്‌ മനുവിങ്ങനെ സൂക്ഷിച്ചു നോക്കുന്നത്?

ശരിയാണ്‌.ഇങ്ങിനെ സ്വയം മറന്നിരിക്കാൻ കഴിയുന്നതെങ്ങിനെയാണെന്നല്ലേ? എനിക്കും അതറീണില്ല. ഞാനെന്താ ഇങ്ങനെ എന്ന് ഒരുപാട് തവണ ഞാനും ആലോചിച്ചിട്ടുണ്ട്. അതും ഈ പ്രായത്തിൽ...

പക്ഷെ,മനൂ..നീയൊരു മഹാസത്യമറിയുക.ആത്മാവിന്റെ മഞ്ഞുകാലം ശരീരത്തിന്റെതിൽ നിന്നും ശരീരത്തിന്റെ ഇല പൊഴിയും കാലം ആത്മാവിന്റേതിൽ നിന്നും വിഭിന്നമാണത്രെ.

ഈ വനങ്ങളും ഈ മനുവും മാത്രമെ ഇന്നെന്റെ മനസ്സിലുള്ളൂ.

മകൾ...ഒരുപാട് വേദനയ്ണ്ട് എനിക്കവളെക്കുരിച്ചോർക്കുമ്പോൾ. എനിക്കറിയാം അവൾ സ്നേഹത്തിനായി എന്തു മാത്രം ദാഹിക്കുന്നുണ്ടെന്ന്; അവളെ സ്നേഹിക്കാൻ ഞാൻ മാത്രേ ഉള്ളൂ എന്നും.മനൂ..എനിക്ക്..ഞാൻ..ഞാനവിടെ വല്ലാതെ പരാജിതയാവുന്നു!

കൗമാരത്തിന്റെ വർണ്ണങ്ങൾ അവളെ സ്വാധീനിക്കാത്തതെന്തെന്നും മനസ്സിൽ മഴവില്ലും മയില്പീലിയും മാത്രം വിരിയേണ്ട ഈ പ്രായത്തിൽ അവളിൽ വിരക്തിവന്നടിഞ്ഞതെന്തെന്നും ഞാനറിയുന്നു. അക്ഷരങ്ങളെ സ്നേഹിക്കുന്ന, അക്ഷരങ്ങളെ താലോലിക്കുന്ന, അക്ഷരങ്ങളുടെ കൂട്ടുകാരിയാണവളിന്ന്. എന്നിൽ നിന്ന് ലഭിക്കാതെ പോയതെല്ലാം അവൾ അക്ഷരങ്ങളിലൂടെ ഊറ്റിക്കുടിക്കാൻ ശ്രമിക്കുന്നു.പരിഭവമോ പരാതിയോ ഇല്ലാതെ..എല്ലാം അറിഞ്ഞിട്ടും ഒന്നും കണ്ടില്ലെന്ന് ഞാൻ നടിക്കുന്നു.

പക്ഷെ മനൂ..എനിക്ക്‌ വയ്യ..ജീവിത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാനായി ബദ്ധപ്പെടുന്നതിനിടയിൽ....

ഇന്ന്..ഇന്നെങ്കിലും അവൾക്കരികിൽ ഇരിക്കണമെന്ന് വിചാരിച്ചതാണ്‌.ഇന്നവൾടെ പിറന്നാളല്ലേ?

മനു മറന്നോ?ഓ..! നിനക്കതൊന്നും അറിയില്ലല്ലൊ. ല്ലെ?

ലീവ് തരപ്പെടാതെ വന്നപ്പോ ഞാൻ നേരത്തെ എത്താമെന്ന് അവൾക്ക് വാക്ക് കൊടുത്തതാണ്‌.

പക്ഷെ........

ശരിയാണ്‌ മനൂ. ഈ യാത്ര അവസാനിക്കണം. ബസ്സ് വേഗത കൂട്ടണം. അസ്തമയത്തിന്‌ മുമ്പ് വീടെത്തണം.
എന്തിനീ വ്യർത്ഥമോഹങ്ങൾ?!എന്നത്തേയുംകാൾ രണ്ട്‌ മണിക്കൂറോളം താനിന്ന്‌ വൈകിയിക്കുന്നു. അർത്ഥശൂന്യതയെ വാരിപ്പുണരാൻ മനൂനെപ്പോലെ താനും ഇഷ്ടപ്പെട്ടിരുന്നില്ലല്ലൊ. എന്നിട്ടും ഇന്ന് ഞാനതൊക്കെയും ചെയ്യുന്നു.മനസ്സ് ദുർബലപ്പെടുകയാണോ? പണ്ടത്തെ അനിഷ്ടങ്ങളൊക്കെയും ഇന്നത്തെ ഇഷ്ടങ്ങളായി തീർന്നിരിക്കുന്നു.

നേരത്തെ എത്താമെന്ന് പറഞ്ഞത് ഒരിയ്ക്കലും അവൾ വിശ്വസിച്ചിരിക്കില്ലെന്നറിയാം. അവൾക്കിതൊക്കെ എന്നേ പരിചിതമായിരിക്കുന്നു.സന്ധ്യ കഴിഞ്ഞാൽ അവൾക്ക് കൂട്ടിന്‌ അപ്പുറത്തെ മിനിക്കുട്ടി ഉണ്ടാവും.

ചിലപ്പോൾ തോന്നും വിശ്രമിക്കാൻ നേരമായീന്ന്‌. ഉദ്യോഗത്തിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി ഒരു ശാന്തമായ ജീവിതം.! ഉദ്യോഗം..അത് നഷ്ടപ്പെട്ടാൽ..പിന്നീട് തിരിച്ചു കിട്ടിയെന്നു വരില്ല.ജീവിതവും അവസരവും എല്ലാം ഒരിക്കൽ മാത്രം.

നന്നായി ഇരുട്ടി അല്ലെ?എനിക്ക് വഴിയൊക്കെ കാണാൻ നല്ല ബുദ്ധിമുട്ടുണ്ട്.ഇയ്യിടെയായി അങ്ങിനെയാണ്‌. വല്ല കല്ലിലും തട്ടി വീണാലും ആരും അറിയില്ല. വേഗം നടക്കാം, ല്ലെ?

ഞാനെന്താണ്‌ പറഞ്ഞത്‌?! വീണാൽ ആരും അറിയില്ലെന്നൊ?!! ഒറ്റയ്ക്കാണ്‌ എന്ന സത്യം യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളാൻ ഇടയ്ക്കെങ്കിലും ഞാനും തയ്യാറാവുന്നു!!!

മനൂ....നീ എനിക്കാരാണ്‌?......

എനിക്ക് നീ എല്ലാമെല്ലാമായിരുന്നില്ലേ?

എന്നിട്ടും എന്തിനു നീ എന്നെ സമൂഹത്തിൽ ഒറ്റപ്പെടുത്തി.? ആൾക്കൂട്ടത്തിൽ എന്തിനെന്നെ തനിച്ചാക്കി? എന്തിനു നീ എനിക്കൊരവിവാഹിതയായ അമ്മയുടെ വേഷം തന്നു..?

എല്ലാ നാണയങ്ങൾക്കും രണ്ട് പുറങ്ങളുണ്ടെന്ന് അന്ന് ഞാനറിന്നിരുന്നില്ലേ? അതൊ അവയൊക്കെയും അവസരോചിതമായി മറന്നതോ? മറവിയും ഒരു അനുഗ്രഹമാണല്ലൊ. നിന്റെ രണ്ടാമത്തെ മുഖം എന്നെ വല്ലാതെ ഞെട്ടിച്ചു; നോവിച്ചു. സഹപാഠികൾക്കു കൂടി പങ്കുവെയ്ക്കാൻ എങ്ങിനെ നിനക്കു കഴിഞ്ഞു??!!!

പ്രതികരിയ്ക്കരുത്! സ്ത്രീ സർവ്വം സഹയത്രെ! ആരൊക്കെയോ കളിക്കുന്ന കളങ്ങളിലെ കരുക്കൾ മാത്രമാണ്‌ നമ്മൾ. പ്രതികരണശേഷിയില്ലാത്ത ഒരു തലമുറ വളരട്ടെ! വളർന്ന്‌ പെരുകട്ടെ!!

എങ്കിലും..മനൂ..നീ ഒന്നറിയുക. ഞാൻ സ്നേഹിച്ചത് നിന്റെ നല്ല മുഖത്തെയാണ്‌. ആ മുഖത്തെ ഞാൻ ഇന്നും സ്നേഹിക്കുന്നു. ആത്മാർത്ഥസ്നേഹം എല്ലാ പോരായ്മകളും സഹിക്കുന്നു.

എന്റെ മനസ്സ് നിറയെ നീയാണ്‌. നീ ഇന്നും എന്റെ ആത്മാവാണ്‌. എന്റെ ജപങ്ങളൊക്കെയും നിന്റെ നാമമാണ്‌.എന്റെ ജീവന്റെ സ്പന്ദനം തന്നെ നീയാണ്‌.

മനൂ..അതാ നോക്ക്‌. അവൾ വീട്ടുപടിക്കൽ തന്നെയുണ്ട്. തന്നെ കണ്ടതും മിനികുട്ടി വിടവാങ്ങുന്നു.മോളുടെ മുഖം ക്ഷീണിച്ചിരിക്കുന്നു. അവൾക്ക് കിടക്കാരുന്നില്ലേ? എന്തിനിങ്ങനെ കാത്തിരിക്കുന്നു? ഓ..പ്രതീക്ഷയോടെയുള്ള കാത്തിരിപ്പും ജീവിതമാണെന്നല്ലെ എം.ടി. പറഞ്ഞിരിക്കുന്നത്.

“വൈകുമാരുന്നേൽ ഫോൺ ചെയ്യാരുന്നില്ലേ? അപ്പുറത്തെ ആരെയെങ്കിലും സ്റ്റോപ്പിലേക്ക് വിടാരുന്നു. രാത്രീല്‌ മമ്മിയിങ്ങനെ തനിച്ച്..അതും കണ്ണ്‌ പോലും ശരിക്കും ....”

മനൂ..ഞാൻ തനിച്ചാണോ? നീയില്ലേ എന്റെ കൂടെ? എന്നിട്ടും....

ഒരു പിറന്നാൾ സമ്മാനം പോലും വാങ്ങാൻ താൻ മറന്നിരിക്കുന്നു! മനൂ..നിനക്കെങ്കിലും ഒന്ന്‌ ഓർമ്മപ്പെടുത്താരുന്നില്ലേ എന്നെ?
                                           

Saturday 5 March 2011

കടലു കാണാൻ

പരീക്ഷ കഴിഞ്ഞ്‌ വീടെത്തിയപ്പോൾ മനസ്സിൽ എന്നത്തെക്കാളും സന്തോഷമാണ്‌ തോന്നിയത്‌.പത്താം ക്ളാസ്സ്‌ പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷം ചെറുതല്ല.ആദ്യം അടുക്കളയിലേക്ക്‌ ഓടി.ജോലിക്ക്‌ നില്ക്കുന്ന ഇത്ത പഴം പൊരിച്ചു വെച്ചിരിക്കുന്നു.വിശപ്പ്‌ തോന്നിയില്ലെങ്കിലും ഒരെണ്ണം എടുത്ത്‌ പിച്ചി കഴിച്ചു.അല്പം വെള്ളം കുടിച്ചു.പിന്നെ,കുളിമുറിയിലേക്ക്‌..ശരീരത്തിലൂടെ ജലമൊഴുകിയപ്പോൾ എന്തെന്നില്ലാത്ത ഉന്മേഷം..

കൂട്ടുകാരെ പിരിയേണ്ടി വന്നതിൽ വലിയ സങ്കടം തോന്നിയില്ല.എന്താണെന്നറിയില്ല,കൂട്ടുകാരൊക്കെ അല്പം അകറ്റി നിർത്തും പോലൊരു തോന്നൽ..വെറും തോന്നലാവാം..സമപ്രായക്കാരായിട്ടും അവരൊക്കെ ആവശ്യമില്ലാത്ത ഒരു ‘ബഹുമാനം’ അവൾക്കു നല്കി അകറ്റും പോലെ..

കടലു കാണാനുള്ള ഉൽസാഹത്തിൽ സർവ്വവും മറന്ന പോലെ..കഥകളിലൂടെയും കവിതകളിലൂടെയും,ടി.വി. യിലൂടെയും മാത്രം ഷഹീദ അറിഞ്ഞിട്ടുള്ള കടൽ..വീട്ടിൽ നിന്നും ഏകദേശം ഒരു മണിക്കൂർ തികച്ചും യാത്രാ ദൈർഘ്യമില്ലാത്ത കടൽ..അവൾ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ലാത്ത കടൽ..പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നറിയാം..ചില സത്യങ്ങൾ അങ്ങിനെയാണ്‌.അവ എത്രമാത്രം സത്യമാണോ അത്രമാത്രം അവിശ്വസനീയവുമായിരിക്കും..

ഷഹീദയുടെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വർഷങ്ങൾ പിന്നിട്ടു.ഇതിനിടയിൽ കടൽ കാണിച്ചു തരാം എന്ന വാഗ്ദാനങ്ങൾ ഒരുപാട് തവണയുണ്ടായി.പാലിക്കപ്പെടാൻ കഴിയാതെ പോകുന്ന വാഗ്ദാനങ്ങളും വേദനകളാണ്‌..

എങ്കിലും,ജമാലിക്കയെ കുറ്റപ്പെടുത്താനാവില്ല.ജോലിത്തിരക്കു കൊണ്ടാണ്‌.പലപ്പോഴും വീടെത്തുമ്പോൾ തന്നെ പാതിരാവോടടുക്കും.നേരം പുലരും മുൻപെ പല തിരക്കുകൾ പറഞ്ഞ് പോവുകയും ചെയ്യും.ജമാൽക്കാക്ക് എന്തെ ക്ഷീണം തോന്നാത്തത് എന്ന് ചിന്തിച്ചിട്ടുണ്ട്.

ഏതായാലും കല്യാണം കഴിഞ്ഞും ജമാൽക്ക പഠിപ്പിച്ചല്ലൊ..അതാണത്രെ അവളുടെ ഏറ്റവും വലിയ ഭാഗ്യം!ഇത്താത്തമാര്‌ രണ്ടു പേരുടേയും നിക്കാഹ് ഏഴാം ക്ലാസ്സിലും എട്ടാം ക്ലാസ്സിലും വെച്ചായിരുന്നു.അവരൊന്നും പിന്നീട് പഠിച്ചില്ല.“ഷാഹീ,..അനക്ക് ഭാഗ്യംണ്ട് മോളേ..”കാണുമ്പോഴൊക്കെ ഇത്താത്തമാര്‌ ഒരു നെടുവീർപ്പോടെ തെല്ല് അസൂയയോടെ പറയും..തന്റെ ഭാഗ്യ നിർഭാഗ്യങ്ങൾ എന്തൊക്കെയെന്നറിയാതെ ചിലപ്പോൾ അമ്പരന്നു പോവും..സ്വപ്നങ്ങള്‍ വിരിയും മുമ്പെ ജീവിതത്തിന്റെ ചവിട്ടുപടി കയറിയല്ലൊ
എന്ന സ്വകാര്യദു:ഖം ഉള്ളിലൊതുക്കി ആരും കാണാതെ..ആരും അറിയാതെ....

തന്റെ ആവശ്യങ്ങളൊക്കെയും മറ്റുള്ളവര്‍ക്ക് നിസ്സാരങ്ങളാണ്. തന്റെ
മോഹങ്ങള്‍ വെറും കുട്ടിത്തങ്ങളും..അഭിപ്രായങ്ങളോ
, പ്രായത്തിന്റെ
പക്വതയില്ലായ്മയും...!


ഇന്നവൾ ആവശ്യപ്പെടാതെ തന്നെ ജമാല്ക്ക ഇങ്ങോട്ട് പറയുകയായിരുന്നു..പരീക്ഷ ഇന്നു കഴിയുകയല്ലെ,.ഇന്നത്തെ വൈകുന്നേരം നിനക്കുള്ളതാണ്‌,നിന്നെ കടൽ കാണിക്കാൻ വേണ്ടി മാത്രം...!

ആവശ്യപ്പെടാതെ ജമാൽക്ക ഇതു പറഞ്ഞപ്പോൾ മനസ്സ് നിറഞ്ഞ് കവിഞ്ഞൊഴുകും പോലെ..വലിയൊരു തിരമാല ആഞ്ഞടിക്കും പോലെ..

എങ്കിലും,വൈകുന്നേരം ഒന്നൂടെ ജമാൽക്കയെ വിളിച്ചു.രാവിലെ പറഞ്ഞത് ഓർക്കുന്നോ എന്നറിയാൻ.“ബേഗം റെഡിയയിക്കോ പെണ്ണേ..”എന്ന മറുപടി മനസ്സിലെ ചിത്രങ്ങൾക്ക് വർണ്ണം നല്കി.

ജമാൽക്കാക്കും അവൾക്കും ഒരു പോലെ ഇഷ്ടപ്പെട്ട ആകാശച്ചരുവിനെ ഓർമ്മിപ്പിക്കുന്ന ഇളം നീല ചുരിദാർ എടുത്തിട്ടു.അതിന്റെ ഭംഗി കണ്ണാടിയിൽ അല്പ നേരം നോക്കി നിന്നു.മുടി ചീകി ഒതുക്കി കെട്ടി.കണ്ണിൽ സുറുമയിട്ടു.ഷാൾ മുടികാണാത്ത വിധം മുഖമക്കനയായി ചുറ്റി,നീല കല്ലു പതിച്ച മഫ്ത പിൻ കൊണ്ട് ഉറപ്പിച്ചു നിർത്തി.ഒന്നു കൂടി കണ്ണാടിയിൽ നോക്കി സ്വയം തൃപ്തി വരുത്തി.പിന്നെ,പൂമുഖത്ത് ചെന്നിരുന്നു.ജമാൽക്കയെയും കാത്ത്...

ഒന്നിനു പിറകെ മറ്റൊന്നായി തിരമാലകൾ വരുന്നത്  പലതവണ ടി.വി. യിൽ കണ്ടിട്ടുണ്ട്.എത്ര കണ്ടാലും മതി വരാത്ത പ്രകൃതിയുടെ അത്ഭുത പ്രതിഭാസമാണ്‌ കടൽ എന്നും ഇവയെല്ലാം ലോകസൃഷടാവിന്റെ ദ്ദൃഷ്ടാന്തങ്ങളാണെന്നും ഓർത്തു..
കഥകളിൽ പറയാറുള്ള ചക്രവാളം നോക്കിയിരിക്കണം..ഉപ്പുരസമുള്ള വെള്ളം ഒരു തുള്ളിയെങ്കിലും വായിൽ വെയ്ക്കണം..

ഇടയ്ക്ക് ഒന്നു രണ്ടു തവണ ജമാൽക്കയെ വിളിച്ചു നോക്കി..പത്തു മിനിട്ടിനുള്ളിൽ എത്തുമെന്ന് വീണ്ടും വാഗ്ദാനം..
സ്വപ്നങ്ങൾ സാക്ഷാത്കരൈക്കപ്പെടും എന്ന വിശ്വാസം തന്നെ ഒരു പ്രത്യേകതരം ആനന്ദമാണ്‌.ഒരുപക്ഷെ,സാക്ഷാത്കരിക്കപ്പെട്ടതിന്‌ ശേഷമുള്ളതിനെക്കാൾ..

സ്വയം മറന്നിരുന്നു പോയ നിമിഷങ്ങൾ..മിനിട്ടുകൾ..
അസ്തമയ ശോഭ അന്തരീക്ഷത്തിന്‌ മനോഹരമായ വർണ്ണം നൽകി.ഏതോ മായാ ലോകത്ത്‌ നിന്നും അവൾ ഇറങ്ങി വരുകയായിരുന്നു..
നഷ്ടപ്പെട്ടു എന്നതിനെക്കാൽ വലിയ വേദനയാണ്‌ നഷ്ട്ടുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവിന്‌..
മനസ്സിന്റെ വേദനയറിയാൻ കഴിയാത്ത സൂര്യനെ നോക്കി ശപിച്ചില്ല്ല..

പിന്നീട് ഫോൺ ചെയ്യണമെന്ന് തോന്നിയതുമില്ല..പതുക്കെ എഴുന്നേറ്റ് മുറിക്കകത്തേക്ക് പോയി.മഫ്ത പിൻ അഴിച്ചു.മുഖമക്കന മാറ്റി.ചുരിദാർ അഴിച്ചിട്ടു.അല്പം അയവുള്ള കോട്ടൻ മിഡിയും ടോപ്പും ഇട്ടു.

യാത്ര..ആരംഭത്തിൽ തന്നെ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നതിനെക്കാൾ നല്ലത് അത് ആരംഭിക്കാതിരിക്കുന്നതാണ്‌..എല്ലാവർക്കും ആഗ്രഹിക്കുന്നതെല്ലാം ആഗ്രഹിക്കുന്ന സമയത്ത് ലഭിച്ചാൽ പിന്നെ ഈ ഭൂമിയെ സ്വർഗ്ഗം എന്ന് വിളിക്കേണ്ടി വരില്ലേ? ഇഛാഭംഗം..വാക്കുകൾക്കപ്പുറമുള്ള നൊമ്പരമാണ്‌..

നേരം പാതിരാവോടടുക്കുമ്പോൾ,പതിവു പോലെ ജമാൽക്ക എത്തി,പതിവിലേറെ പരിഭവങ്ങളുമായി..

അവൾ അദ്ദേഹത്തിന്റെ കൈയിൽ നിന്നും ബാഗ് വാങ്ങി യഥാസ്ഥാനത്ത് വെച്ചു..പതുക്കെ അദ്ദേഹത്തോട് ചേർന്ന് നിന്നു..“സാരംല്ല ജമാൽക്കാ, ഈ കടല്‌ ഇപ്പോഴൊന്നും വറ്റില്ലാല്ലൊ..സൃഷ്ടാവിന്റെ പുസ്തകത്തില്‌ നമുക്ക് ആയുസ്സും ആരോഗ്യോം അവസരങ്ങളും ഉണ്ടെങ്കി അതു പിന്നീടൊരുന്നാൾ...”
മുഴുമിപ്പിക്കാനാവാതെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി നിന്നു..ആർത്തിരമ്പി വരുന്ന തിരമാലയുടെ ശക്തിയോടെ കണ്ണുകൾ നിറഞ്ഞൊഴുകി.......

"....ഈ കണ്ണീര്‍....ഇത് എന്റെ പ്രായത്തിന്റെ പക്വതയില്ലായ്മയാവാം.........."